Sunday, December 30, 2012

തിളങ്ങുന്ന പുഞ്ചിരികള്‍


തിളങ്ങുന്ന പുഞ്ചിരികള്‍

    കണ്ണുതുറക്കുമ്പോള്‍ സംഗതി ആശുപത്രിയിലാണ്. ആശുപത്രി എന്ന് പറഞ്ഞാല്‍ I.C.U. വില്‍....... ചുറ്റും വെള്ള കര്‍ട്ടനിട്ട ദീര്‍ക്കചതുരാകൃതിയിലുള്ള കൂറ്റനൊരു മുറി. മൂക്കിലും നെഞ്ചിലുമൊക്കെ കുഴലുമായി ചുറ്റിനും രോഗികള്‍.. 

    കണ്ണുതുറക്കുന്നതുകണ്ട് ഒരു നേഴ്സ് എവിടുന്നോ ഓടിപ്പാഞ്ഞു വന്നു. 

    “പേടിക്കാനൊന്നുമില്ല. ഒരു കാലിനും കയ്യിലെ രണ്ടു വിരലിനും ഒടിവുണ്ട്. അത് പ്ലാസ്റ്റര്‍ ഇട്ടു. മറ്റു കുഴപ്പങ്ങളൊന്നുമില്ല. വേഗം ശരിയാവും” എന്‍റെ പരിഭ്രമം കണ്ട് അവര്‍ പറഞ്ഞു.

    എന്താണ് നടന്നതെന്നോ ഞാന്‍ എങ്ങിനെയാണ് ഇവിടെ എത്തിയതെന്നോ അപ്പോഴും എനിക്ക് മനസ്സിലായിട്ടുണ്ടയിരുന്നില്ല. പുതുശ്ശേരി കവലയിലൂടെ സ്കൂട്ടറില്‍ പോരുന്നതാണ് അവസാനമായി ഓര്‍മ്മയിലുള്ളത്. പിന്നെ.. പിന്നെ എന്ത് സംഭവിച്ചു? അറിയില്ല..

    കാലിന്നുള്ളില്‍ ഒരു അസ്വസ്ഥത. പതിയെ ഒന്ന് അനക്കി നോക്കി. “അയ്യോ...” മിന്നല്‍പ്പിണര്‍ പോലെയായിരുന്നു വേദന. കണ്ണില്‍ നിന്നും അറിയാതെ നീര്‍ വന്നു.
    “കയ്യും കാലുമൊന്നും ഇപ്പോള്‍ അനക്കാന്‍ ശ്രമിക്കണ്ട. ശരിയാവാന്‍ രണ്ടു മൂന്നു മാസം എടുക്കും. റെസ്റ്റ്‌ എടുത്തോളൂ..” കാല് നേരെ എടുത്തു വയ്ക്കുമ്പോള്‍ നഴ്സ് പറഞ്ഞു.

    പതിയെ ഞാന്‍ എന്നെത്തന്നെയൊന്നു നോക്കി. ആകെ കാണാന്‍ കഴിയുന്നത് ഒരു കയ്യും മറ്റൊരു കാലുമാണ്. ശരീരത്തിന്‍റെ ബാക്കി ഭാഗമെല്ലാം പുതപ്പിനുള്ളിലാണ്. കൈ പുതപ്പിന് പുറത്തായതിനാലും കാല്‍ ഉയര്‍ത്തി വച്ചിരിക്കുന്നതിനാലും അവിടെ രണ്ടിടത്തേയും പ്ലാസ്റ്റര്‍ കാണാം. ബാക്കി ഒന്നിനെക്കുറിച്ചും എനിക്കൊരു പിടിയുമില്ല. എന്താണ് സംഭവിച്ചതെന്ന് ചോദിക്കാന്‍ തുടങ്ങിയപ്പോഴേക്കും നഴ്സ് പോയിക്കഴിഞ്ഞിരുന്നു.

    അഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ അവര്‍ ഡോക്ടറേയും കൂട്ടി വന്നു. കൂടെ മറ്റു രണ്ടു നഴ്സുമാരുമുണ്ട്. ഡോക്ടര്‍ പരിശോധനയെല്ലാം കഴിഞ്ഞു റിപ്പോര്‍ട്ട് എഴുതുന്നതിനിടെ ചോദിച്ചു: 

“സാമുവലിന് വീട്ടില്‍ ആരെല്ലമുണ്ട്?”

“ആരുമില്ല. ഞാന്‍ തനിച്ചാണ്.

“ആരുമില്ല?” ഡോക്ടര്‍ ഒന്നുകൂടെ എടുത്തുചോദിച്ചു.

“ഇല്ല.”

“ഒന്ന് വിളിച്ചാല്‍ വരാനും നിങ്ങളുടെ കൂടെ നിന്ന് നിങ്ങളുടെ കാര്യങ്ങള്‍ നോക്കുവാനും പറ്റുന്ന....; അകന്ന ബന്ധത്തില്‍ പോലും ആരും ഇല്ല? കാരണം നിങ്ങള്‍ക്ക് രണ്ടു മൂന്നു മാസം ഇവിടെ കഴിയേണ്ടി വരും.”

“അങ്ങിനെ വന്നു നില്‍ക്കാനൊന്നും ആരുമില്ല ഡോക്ടര്‍. ബന്ധങ്ങളെല്ലാം പണ്ടേ അറ്റുപോയി..”

“ശരി” ഒന്നാലോചിച്ചുകൊണ്ട് ഡോക്ടര്‍ പറഞ്ഞു, “എങ്കില്‍ നമുക്കൊരു ഹോം നേഴ്സ്നെ വയ്ക്കാം. അതിനുള്ള പൈസ നിങ്ങള്‍ ഇവിടെ അഡ്വാന്‍സ്‌ ആയി കെട്ടിവയ്ക്കേണ്ടിവരും.”

“അതൊക്കെ ശരി. പക്ഷെ ഒരു കാര്യമുണ്ട്. എനിക്ക് എന്താണ് സംഭവിച്ചതെന്ന് പറയു.. അതിനുമുന്‍പെ നിങ്ങള്‍ പൈസ പൈസ എന്ന് പറഞ്ഞു തുടങ്ങരുത്”

സ്വതവേ ശബ്ദം അല്‍പ്പം പരുക്കമായതുകൊണ്ടാവണം, ഞാന്‍ പറഞ്ഞത് അല്‍പ്പം കടുപ്പമായി ഡോക്ടര്‍ക്ക്‌ തോന്നിയത്‌. 

“നിങ്ങളെ ഇടിച്ച വണ്ടിയുടെ ഡ്രൈവര്‍ തന്നെയാണ് നിങ്ങളെ ഇവിടെ എത്തിച്ചത്. പിന്നെ ഡ്രൈവിംഗ് ലൈസെന്‍സില്‍ നിന്നാണ് പേര് തപ്പിക്കണ്ടുപിടിച്ചത്. പോലീസിനെയൊക്കെ ചട്ടപ്രകാരം അറിയിച്ചിട്ടുണ്ട്. ബോധം വന്ന സ്ഥിതിയ്ക്ക് ഞങ്ങള്‍ ഇപ്പോള്‍ തന്നെ അവരെ വിളിച്ചു പറയും. നിങ്ങളുടെ മൊഴിയെടുക്കാന്‍ അവര് അല്‍പ്പസമയം കഴിഞ്ഞു വരുമായിരിക്കും.”

അത്രയും പറഞ്ഞു ഡോക്ടര്‍ തിരിച്ചു നടന്നു.

“എന്നെ ഏതവനാണ് ഇടിച്ചത്? എനിക്ക് ഓര്‍മ്മ പോലുമില്ല!”

ഡോക്ടര്‍ പോവുന്നതുകണ്ടു ഞാന്‍ പുറകില്‍ നിന്ന് വിളിച്ചു ചോദിച്ചു.

“അതെല്ലാം ഇനി പോലീസുകാര്‍ വരുമ്പോള്‍ അവരോടു ചോദിച്ചാല്‍ മതി” വാതില്‍ക്കലേക്ക് നടക്കുമ്പോള്‍ ഡോക്ടര്‍ പറഞ്ഞു.

അടുത്തുനിന്ന നഴ്സിനു എന്തോ, മറുപടി പറയാനുള്ള സന്മനസ്സുണ്ടായി. 

“ഓ.. അയാളുടെ വണ്ടിവണ്ടി നിങ്ങളുടെ വണ്ടിയിലേക്ക് പുറകില്‍നിന്നുവന്ന് ഇടിക്കുകയായിരുന്നു എന്നാണ് പറഞ്ഞുകേട്ടത്. അതായിരിക്കും നിങ്ങള്‍ അറിയാതെ പോയത്..”

ആ പറഞ്ഞ മറുപടി എനിക്കത്ര രസിച്ചില്ലെങ്കിലും അവര്‍ പിന്നീട് പറഞ്ഞതില്‍ നിന്നു അത് സത്യമാണെന്ന് മനസ്സിലായി. 

അവര്‍ തുടര്‍ന്നു: “നിങ്ങളെ ഇവിടെ കൊണ്ടുവന്നാക്കി, കുറച്ചു പൈസയും കെട്ടിവയ്ച്ച് അയാള്‍ പോയി. നിങ്ങളുടെ ബന്ധുക്കളെ ആരെയെങ്കിലും കണ്ടുപിടിച്ചിട്ടു അറിയിക്കാമെന്ന് പറഞ്ഞിരുന്നു.. പിന്നെ ഇതുവരെ കണ്ടില്ല. അയാളുടെ ഫോണ്‍ നമ്പര്‍ ഇവിടെ തന്നിട്ടുണ്ട്. മൊഴിയെടുക്കാന്‍ പോലീസുകാര്‍ വരുമ്പോള്‍ വിളിപ്പിച്ചോളും.”

രണ്ടു പോലീസുകാര്‍ മൊഴിയെടുക്കാന്‍ വന്നത്തു പക്ഷെ, അടുത്ത ദിവസമാണ്. ഇടിച്ച വണ്ടിയുടെ ഡ്രൈവര്‍ അബൂബക്കറും വന്നു. സംഭവം കേസാക്കാന്‍ തീരുമാനിച്ചതുകൊണ്ട് മൊഴിയെടുതിട്ടു പോലീസുകാര്‍ പോയി. അബൂബക്കര്‍ അടുത്ത് തന്നെ നിന്നു.

“അറിയാതെ പറ്റിപ്പോയതാണ്, ക്ഷമിക്കണം.” അയാള്‍ പറഞ്ഞു.

“ക്ഷമിച്ചിട്ടു എന്താടോ കാര്യം; എനിക്ക് എഴുന്നേറ്റു നടക്കുവാന്‍ കഴിയണ്ടേ?” എനിക്ക് ദേഷ്യം വന്നു.

“ആകെയുള്ള ഈയൊരു പെട്ടിയോട്ടോ ഓടിച്ചിട്ടാണ് സാറേ ഇമ്മള് ജീവിക്കണത്. അന്ന് അടുത്തുള്ള ഒരു ഹാര്‍ഡ്‌വെയര്‍ കടയിലേക്ക് തിരുവല്ലയില്‍ നിന്നു കുറച്ചു പി.വി.സി. പൈപ്പ് കൊണ്ടുവരുവായിരുന്നു. പൈപ്പ് പുറത്തേയ്ക്ക് നീണ്ടിരിക്കുന്ന കാര്യം മ്മള് ഓര്‍ത്തില്ല. ആ വളവില് വീശിയെടുതപ്പോള്‍ പറ്റിയതാണ്. മനപ്പൂര്‍വമല്ല. മാപ്പാക്കണം..”

അയാള്‍ കട്ടിലിന്‍റെ തലക്കല്‍ വന്നുനിന്ന് ക്ഷമാപൂര്‍വം പറഞ്ഞു. അയാളോട് ഞാനെന്തു മറുപടി പറയാനാണ്? 

“സംഭവിച്ചുപോയില്ലേ.. ഇനി ഞാനെന്തു പറയാനാണ്” എന്ന് മാത്രം പറഞ്ഞു.

“ഈ ഓട്ടോ അല്ലാതെ വേറൊരു വരുമാനം നമുക്കില്ല സാറേ. എന്‍റെ കഴിവിനനുസരിച്ചൊരു തുക ഞാന്‍ ഇവിടെ കെട്ടിയിട്ടുണ്ട്. ബാക്കി...  സാറിന് ഇന്‍ഷുറന്‍സോക്കെ കാണുമല്ലോ..” ഒന്ന് നിര്‍ത്തിയിട്ടു അയാള്‍ പറഞ്ഞു: “കേസാക്കിയിട്ടുള്ളതുകൊണ്ട് അങ്ങിനെയും കുറച്ചു പൈസ കിട്ടുമല്ലോ..”

“ആ.. അതൊക്കെ ശരിയാവും അബൂബക്കറെ.. സാരമില്ല..”

“ഇടയ്ക്കൊക്കെ വന്നു കാണാം. രണ്ടുമണിക്ക് കോട്ടയം വരെ ഒരു ഓട്ടമുണ്ട്. വരട്ടെ..”

“ശരി അബൂബക്കറേ..”

അബൂബക്കര്‍ പോയി.അയാളുടെ കഴിവിന്റെ പരമാവധി അയാള്‍ മാന്യമായി ചെയ്തിട്ടുണ്ട്. വണ്ടി തട്ടിയ ഒരാളോട് ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യേണ്ട ആവശ്യമില്ല. ഇത്രയും തന്നെ മറ്റാരെങ്കിലും ചെയ്യുമോ എന്ന് തന്നെ സംശയമാണ്. അയാളുടെ നല്ല മനസ്സ്. ദൈവം സഹായിക്കട്ടെ!

അന്നുപിന്നെ രണ്ടുപേര്‍ കൂടി കാണുവാന്‍ വന്നു. വീടിനടുത്തുള്ള രണ്ടുപേര്‍ - പെന്തക്കോസ്തു സഭക്കാര്‍. പ്രേതാലയം പോലുള്ള എന്‍റെ വീട്ടിലെ ആകെയുള്ള സന്ദര്‍ശകരാണ് അവര്‍.. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ആകെയുള്ള ബന്ധുക്കള്‍.. ഞായറാഴ്ചകളില്‍ അവര്‍ കൂട്ടമായി വരും. എന്‍റെ വീടിന്‍റെ ഹാളാണ് അവരുടെ ദേവാലയം. അവര്‍ വന്ന് അവരുടെ പാട്ടൊക്കെ പാടി പ്രാര്‍ഥിക്കും. ഞാനും അവരുടെ കൂടെ പോയി ഇരിക്കും. വൈകുന്നെരത്തോടു കൂടി ചായയൊക്കെ കുടിച്ചു  പിരിയും. മാസം തോറും രണ്ടായിരം രൂപ തരും. ഒരു ശല്യവുമില്ല. പ്രാര്‍ഥിക്കാം എന്നെല്ലാം പറഞ്ഞു അവര്‍ പോയി.

“നിങ്ങളുടെ ഒരു ബന്ധു വന്നിട്ടുണ്ട്.” പിറ്റേ ദിവസം ഒരു നേഴ്സ് വന്നു പറഞ്ഞു. 

“അതിനു എനിക്ക് ബന്ധുക്കളൊന്നുമില്ലല്ലോ..”

“ആ.. എനിക്കറിയില്ല. ആരോ.. നിങ്ങള് അയാളുടെ എളേപ്പനാണെന്നോ മറ്റോ ആണ് പറയുന്നത്. ഒരു സജി.”

സജി. എന്റെ ചേട്ടന്റെ മകന്‍. ഞാന്‍ ഗള്‍ഫിലായിരുന്ന കാലത്ത് അവനെയും കൊണ്ടുപോവണമെന്നു പറഞ്ഞു എന്‍റെ കൂടെ കൂടിയതാണ്. ഒടുവില്‍ ഗള്‍ഫില്‍ നിന്ന് കിട്ടാവുന്നത്ര പൈസ കടം വാങ്ങിയിട്ട് അവന്‍ മുങ്ങി. അത് കൊടുത്തു തീര്‍ക്കാന്‍ പത്തിരുപതു വര്‍ഷം ഞാന്‍ സമ്പാദിച്ചതെല്ലാംകൂടെ കൂട്ടിയിട്ടും തികഞ്ഞില്ല. അതില്‍പിന്നെ ഞാന്‍ അവനെ കാണുന്നത് ഇന്നാണ്.

അപകടം പറ്റിയതിനെക്കുറിച്ചെല്ലാം എവിടുന്നോ പറഞ്ഞുകേട്ടു വന്നിരിക്കുകയാണ്. സുഖമാവുന്നതുവരെ എന്റെ കൂടെ നിന്ന് എന്നെ നോക്കിക്കോളാമെന്നെല്ലാം നഴ്സുമാരോട് പറഞ്ഞുവത്രേ..

പക്ഷെ എന്‍റെ ജീവിതം ഇങ്ങിനെയാക്കിയവനോട് എനിക്കെങ്ങിനെ പെട്ടെന്ന് ക്ഷമിക്കാന്‍ കഴിയും? ദേഷ്യം വന്നിട്ട് എന്റെ കൈകള്‍ വിറയ്ക്കുകയായിരുന്നു.

“ഈ കഴുവേറിയെ എനിക്ക് കാണണ്ട. ഇവനെന്നെ നോക്കുകയും വേണ്ട. എനിക്ക് ഇവനല്ലെങ്കില്‍ നൂറ് ആള്‍ക്കാരുണ്ട് എന്നെ നോക്കാന്‍. ഞാന്‍ പുഴുവരിച്ചുകിടന്നാലും എന്നെ ഇവനെക്കൊണ്ട് തോടീക്കുകപോലുമരുത്.” ഞാന്‍ അലറി.

നഴ്സുമാരും, വഴിയെ പോയവരും, അടുത്ത വാര്‍ഡിലെ രോഗികളെ നോക്കാന്‍ വന്നവരും വരെ ഓടിക്കൂടി.

“നിങ്ങള്‍ക്ക് എന്നെ നോക്കാന്‍ പറ്റില്ലെങ്കില്‍ പറ. ഞാന്‍ വേറെ വല്ല ആശുപത്രിയിലും പോയിക്കോളാം.” ദേഷ്യത്തില്‍ ഞാനാ നഴ്സുമാരോട് പറഞ്ഞു.

അപ്പുറത്തുനിന്നും ഇപ്പറത്തുനിന്നുമെല്ലാം എല്ലാവരും  എന്നെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു: ഏതോ ഭീകരജീവിയെ കണ്ടതുപോലെ. ഞാനേതോ വലിയ കുറ്റവാളിയായതുപോലെ.. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും മുറുമുറുത്തുകൊണ്ട് പിരിഞ്ഞുപോയി. 

അതില്‍പിന്നെ ഈ നഴ്സുമാര്‍ എന്നെ തിരിഞ്ഞുനോക്കിയിയിട്ടില്ല. കടമ കഴിക്കുന്നതുപോലെ മരുന്നും ഇന്‍ജക്ഷനുമെല്ലാം തരും. വീര്‍പ്പിച്ച മുഖവുമായി തിരികെ പോവും. ഒന്ന് മിണ്ടുകപോയിട്ട് ചിരിക്കുകപോലുമില്ല.

ഞാന്‍ എന്തുകൊണ്ടാണ് അത്രയും ദേഷ്യപ്പെട്ടതെന്നു അവര്‍ക്കറിയാമായിരുന്നെങ്കില്‍ അവര്‍ എന്നോട് ഇങ്ങനെ പെരുമാറുകയില്ലായിരുന്നു. ഓ.., നിങ്ങള്‍ക്കുമാതറിയില്ലല്ലോ. ഞാന്‍ പറയാം..

എന്‍റെ ജീവിതസമ്പാദ്യം മുഴുവന്‍ നശിപ്പിച്ചതുകൊണ്ടല്ല എനിക്ക് റെജിയോടു വെറുപ്പ്‌.; അവന്‍ എന്റെ ജീവിതം തന്നെ നശിപ്പിച്ചവനാണ്. കഥ പറയണമെങ്കില്‍ കുറെ പുറകോട്ടു പോവണം.

1985.
ചെറുപ്പത്തില്‍ തന്നെ ഗള്‍ഫിലേക്ക് പോയതുകൊണ്ട്  കല്യാണം കഴിച്ചത് കുറച്ചു വൈകിയാണ്. അതും എന്നെക്കാള്‍ 10 വയസ്സ് ഇളപ്പമുള്ള ഒരുത്തിയെ. ജനുവരിയിലായിരുന്നു വിവാഹം. ഫെബ്രുവരി അവസാനത്തോട് കൂടി ഞാന്‍ തിരിച്ചു ഗള്‍ഫിലേക്ക് പോയി. നവംബറില്‍ ഗള്‍ഫിലേക്ക് ഒരു ഫോണ്‍ വന്നു - ഭാര്യ പ്രസവിച്ചു - ആണ്‍ കുഞ്ഞാണ്. കുട്ടിയെ കാണാന്‍ ഞാന്‍ വരുന്നത് അവനു നാല് വയസ്സായപ്പോഴാണ്. ഒരു ബാഗ് നിറയെ സ്വര്‍ണാഭരണങ്ങളും യാര്‍ഡ്‌ലിയുടെ പൌടറും പായ്ക്കറ്റുകള്‍ കണക്ക് മിഠായികളുമായി വന്ന് രണ്ടു മാസം നിന്നു. കല്യാണം കഴിഞ്ഞശേഷം ബന്ധുവീടുകളിലോക്കെ പോകുന്ന ചടങ്ങ് നടത്തിയത് അപ്പോഴാണ്‌..

 ഗള്‍ഫില്‍ തിരിച്ചെത്തി കൃത്യം 9 മാസം തികഞ്ഞ ദിവസം മകള്‍ പിറന്നുവെന്നു പറഞ്ഞു നാട്ടില്‍ നിന്ന് അടുത്ത കോളും വന്നു. മകളെ കാണാന്‍ ഇനി എന്നാണു നാട്ടില്‍ പോവുക എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഇവന്‍ - റെജി, ഗള്‍ഫില്‍ ജോലി ശരിയാക്കിത്തരണമെന്നും പറഞ്ഞു പിറകെ കൂടുന്നത്. രണ്ടു വര്‍ഷം പിന്നെ റെജി എന്‍റെകൂടെയായിരുന്നു. പലരുടെയും കയ്യില്‍ നിന്ന് ഇവന്‍ പൈസ കടം വാങ്ങിക്കുന്നെണ്ട് അറിയാമായിരുന്നെങ്കിലും ഇത്രയധികമുണ്ടെന്ന് ഞാനറിയുന്നത് വീട്ടുപടിക്കല്‍ ആളുകൂടുമ്പോഴാണ്. എന്‍റെ സകല സമ്പാദ്യവും വിറ്റുപെറുക്കിയാണ് ഞാനാ കടം വീട്ടിയത്. റെജിയെ വിളിച്ചു ഇതെല്ലാം പറഞ്ഞപ്പോള്‍ “എന്റെ കടങ്ങളെല്ലാം കൊടുത്തുതീര്‍ക്കാന്‍ നിങ്ങളോടാരാ പറഞ്ഞത്‌” എന്നായി അവന്‍..

പക്ഷെ എനിക്ക് നഷ്ടപ്പെട്ടത് പൈസ മാത്രമായിരുന്നില്ല. റെജിയുടെ കടങ്ങള്‍ കൊടുത്തുതീര്‍ക്കാനുള്ള തത്രപ്പാടില്‍ ഒരു നാലഞ്ചു മാസം എനിക്ക് നാട്ടിലേക്ക് പണമയയ്ക്കുവാനായില്ല. പിന്നീട് കേള്‍ക്കുന്നത്  എന്റെ ഭാര്യ മക്കളെയും കൂട്ടി വേറൊരുത്തന്‍റെ കൂടെ പോയി താമസമായി എന്നാണ്. പോയപ്പോള്‍ ബാങ്ക് ലോക്കറില്‍ ഇരുന്ന പൈസയും ആഭരണങ്ങളുമെല്ലാം അവള്‍ കൊണ്ടുപോയി. കയ്യില്‍ നയാപൈസയില്ലാതെ ഞാന്‍ ഗള്‍ഫില്‍ തനിച്ചായി. 

വീണ്ടും പതിനഞ്ചു വര്‍ഷത്തോളം ഞാന്‍ ഗള്‍ഫില്‍ ജോലി ചെയ്തു. നാട്ടില്‍ തിരിച്ചു വരുമ്പോള്‍ ഇവന്‍ എന്റെ വീട്ടുകാരെപ്പോലും തിരിച്ചുവച്ചിരിക്കുകയാണ്. ഞാന്‍ ഗള്‍ഫില്‍ സമ്പാദിക്കുന്ന പൈസ മുഴുവന്‍ കള്ളുകുടിച്ചും പെണ്ണുപിടിച്ചും തീര്‍ക്കുകയാണ്; ഞാന്‍ കടം വാങ്ങിക്കുന്ന ആളുകള്‍ അവന്‍റെ അടുത്താണ് പൈസ ചോദിക്കുന്നത്. അതുകൊണ്ടാണ് അവന്‍ തിരിച്ചുപോന്നത് എന്ന് അവരെ പറഞ്ഞു വിശ്വസിപ്പിച്ചു. അവര്‍ നോക്കുമ്പോള്‍ ശരിയാണ്; വര്‍ഷങ്ങളായി ഗള്‍ഫില്‍ ജോലി ചെയ്യുന്നു; സ്വന്തം വീട്ടിലേക്കു പോലും പൈസ അയക്കുന്നില്ല. 

കുടുംബത്തിന് അപമാനമുണ്ടാക്കിയവന്‍.; ആരും എന്നോട് മിണ്ടാതെയായി.

അങ്ങിനെയാണ് പുതുശ്ശേരിയില്‍ പോയി കുറച്ചു സ്ഥലം വാങ്ങിയതും വീടുവച്ചു ഏകാന്തവാസമാരംഭിച്ചതും. ദൈവം സഹായിച്ചു ഇതുവരെ യാതൊരു പ്രശ്നങ്ങളുമില്ലാതെ ജീവിച്ചുവരികയായിരുന്നു. അപ്പോഴാണ്‌ ഇങ്ങിനെയൊരു പണി കിട്ടുന്നത്. ഓടുങാനായിട്ട് ഇവനെ വീണ്ടും എന്‍റെ മുന്‍പില്‍ കൊണ്ടുവന്നിടുന്നതും.

പക്ഷെ ഇവനുണ്ടല്ലോ, റെജി; ഇവന്‍ അങ്ങിനെയൊന്നും പോവുന്ന സാധനമല്ല. അവന്‍ എനിക്കുവേണ്ടി നേഴ്സുമാരോട് പോയി മാപ്പുപറഞ്ഞുവത്രേ. പിറ്റേന്നാണ് ഞാനതറിയുന്നത്.

അന്ന് ഒരു നേഴ്സ് വന്ന് മേലെല്ലാം തുടച്ചു സ്ട്രെച്ചറിലേക്കു മാറ്റിക്കിടത്തി.

“എന്താ സിസ്റ്ററേ?” ഞാന്‍ ചോദിച്ചു.

“ഓപ്പറേഷനുണ്ട്”; നേഴ്സ് പറഞ്ഞു.

“ഓപ്പറേഷനോ?”

“കാലില്‍ മൂന്നിടത്ത് ഓടിവില്ലേ, അവിടെ ഓപ്പറേറ്റുചെയ്ത് സ്റ്റീല്‍ ഇടണം. എങ്കിലേ നടക്കനാവൂ..”

“എന്നോടൊന്നും പറഞ്ഞില്ല. ഞാന്‍ അറിഞ്ഞതേയില്ല. എന്‍റെ സമ്മതമില്ലാതെയാണോ ഓപ്പെറേറ്റുചെയ്യുന്നത്?”

“റെജി എന്നോരാളില്ലേ, അയാള്‍ പൈസ കെട്ടി. ഓപ്പറേഷനു ഒപ്പിട്ടുകൊടുത്തിട്ടുണ്ട്.” നേഴ്സ് പറഞ്ഞു.

“അയാള്‍ ഒപ്പിട്ടുകൊടുത്തത് എന്‍റെ കിഡ്ണിയോ മറ്റോ മുറിച്ചെടുത്തു വില്‍ക്കാനാണോ എന്ന് ഞാനെങ്ങിനെ അറിയും? എന്‍റെ സമ്മതമില്ലാതെ ഓപ്പെറേറ്റുചെയ്യാന്‍ നിങ്ങള്‍ക്ക് ആര് അധികാരം തന്നു?

അത് ആശുപത്രിയില്‍ തന്നെ വലിയൊരു പ്രശ്നമായി. ഒടുവില്‍ ആശുപത്രിയുടെ എം.ഡി. വന്നു ചോദിച്ചു:

“നിങ്ങള്‍ക്ക് ഓപ്പറേഷന്‍ ചെയ്യണോ വേണ്ടയോ?”

ഞാന്‍ ഒന്നും പറയാതെ കിടന്നു. അയാള്‍ ഒരുതവണകൂടി ചോദിച്ചു; ഇത്തവണ പക്ഷെ, ഇങ്ങിനെയായിരുന്നു:

“നിങ്ങള്ക്ക് എഴുന്നേറ്റു നടക്കണമോ വേണ്ടയോ?”

അങ്ങിനെ ഓപ്പറേഷന്‍ കഴിഞ്ഞു. എന്നെ വാര്‍ഡിലേക്ക് മാറ്റി. റെജി എന്റെ അടുത്തുവന്ന് കഴിഞ്ഞതിനെല്ലാം മാപ്പുചോദിച്ചു. ഈ അവസ്ഥയില്‍ കിടക്കുന്ന ഞാനിനി എന്ത് ദേഷ്യം വിചാരിക്കാനാണ്? ആകെ രക്ഷയ്ക്കുള്ളത് ഇവന്‍ മാത്രമാണ്. 

ഞാന്‍ ക്ഷമിച്ചു.

ബെഡ്-പാന്‍ വയ്ക്കാനും യൂറിന്‍ ബോട്ടില്‍ പിടിച്ചുതരാനും തുടയ്ക്കാനുമെല്ലാം അവന്‍ സഹായിച്ചു. രണ്ടുമൂന് ദിവസത്തിനുള്ളില്‍ നാലഞ്ചു ബന്ധുക്കള്‍ വന്നു കണ്ടിട്ടുപോയി. റെജി എല്ലാവരെയും അറിയിച്ചു. എന്‍റെ മുന്‍ ഭാര്യയേയും അറിയിച്ചിരുന്നെന്നു റെജി പറഞ്ഞു. അവള്‍ “വരില്ല” എന്ന് പറഞ്ഞുവത്രേ. 

“വരണ്ട. ഇങ്ങോട്ട് ആരും വരണ്ട. വന്നാല്‍ ഞാന്‍ ഇവിടെ ആരെയും കറ്റുകയുമില്ല. ആരും ഉണ്ടായിട്ടല്ലല്ലോ ഇത്രയും നാള്‍ ജീവിച്ചത്.” ഞാന്‍ റജിയോടു പറഞ്ഞു.

ആശുപത്രി വാസം തുടങ്ങിയിട്ട് ഇന്ന് ആറ് ദിവസമായി.

“മരുന്നിനും ആശുപത്രി ചിലവിനും മറ്റുമായി കുറെ പൈസ ചിലവായി. വല്യാപ്പന്റെ കയ്യില്‍ പൈസ വല്ലതുമുണ്ടെങ്കില്‍ തരരണം.” റെജി രാവിലെ വന്നു പറഞ്ഞു.

“പൈസ.. പൈസയായിട്ട് ഇനി എന്‍റെ കയ്യിലൊന്നുമില്ല.ബാങ്കില്‍ ഇനിയുള്ളത് എഫ്.ഡി. ആണ്. അതെടുക്കണമെങ്കില്‍ ഞാന്‍ ഒപ്പിട്ടുകൊടുക്കണം. കൈ ഓടിഞ്ഞിരിക്കുന്നതുകൊണ്ട് ഒപ്പിടാന്‍ പറ്റില്ലല്ലോ..” ഞാന്‍ പറഞ്ഞു.

“അങ്ങിനെ പറഞ്ഞാല്‍ പറ്റില്ല വല്യപ്പാ.. എന്തെങ്കിലും ചെയ്യണം.”

“നിനക്ക് എങ്ങിനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുമോ? നീ കണക്കെല്ലാം എഴുതിവയ്ച്ചോ. കൈ അനക്കാറായാല്‍ ഞാന്‍ അന്നുതന്നെ പലിശയടക്കം തിരിച്ചുതരാം.” ഞാന്‍ ചോദിച്ചു.

“എന്‍റെ കയ്യില്‍ ഒന്നുമില്ല വല്യാപ്പാ.. ഒരു ഇരുപതിനായിരത്തോളം രൂപ എനിക്ക് ഇപ്പോള്‍തന്നെ ചിലവായിട്ടുണ്ട്. ഇനി..” അവന്‍ മുഴുമിപ്പിച്ചില്ല.

“പൈസയ്ക്കിനി ഞാനെന്തുചെയ്യും?” ഞാന്‍ ആലോചിച്ചു.

“വീട്ടില്‍ ഒരു മാലയും മോതിരവും ഇരിക്കുന്നുണ്ട്. വീടിന്റെ താക്കോല്‍ ആ പെന്തക്കോസ്തുകാരുടെ കയ്യിലുണ്ട്. തല്ക്കാലം നീയതു പണയം വയ്ക്ക്. അല്ലാതെ ഇപ്പൊ ഞാനെന്തു ചെയ്യാനാ..” എന്നുപറഞ്ഞു അവനെ വീട്ടിലേക്കയച്ചു.

ഉച്ചയായി, വൈകുന്നേരമായി, രാത്രിയായി.. റെജി വന്നില്ല. രാത്രി നേഴ്സ് വന്നു പറഞ്ഞു: “ആറായിരം രൂപ നിങ്ങള്‍ ആശുപത്രിയില്‍ അടയ്ക്കാനുണ്ട്. നിങ്ങളുടെ കൂടെ നിന്ന ആളെ വിളിച്ചിട്ട് ഫോണ്‍ സ്വിച്ച് ഓഫ്‌ ആണ്. നാളെത്തന്നെ പൈസ അടച്ചില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല.”

“റെജി. അവന്‍ പൈസ കൊണ്ടുവരാന്‍ പോയതാണ് സിസ്റ്റര്‍, അവന്‍ വരുമ്പോള്‍ അപ്പോള്‍ത്തന്നെ അടച്ചേക്കാം.” അത്രയൊന്നും പ്രതീക്ഷയില്ലെങ്കിലും ഞാന്‍ പറഞ്ഞു.

അടുത്ത ദിവസം ഉച്ചയായി. നേഴ്സ് വീണ്ടും വന്നു. പൈസ ബാങ്കിലുണ്ടെന്നും കൈ ശരിയായാല്‍ ഉടനെ തിരിച്ചുതരാമെന്നുമെല്ലാം ഞാന്‍ പറഞ്ഞുനോക്കി.

“പൈസ കെട്ടിയിട്ടില്ല. കൂടെ നില്ക്കാന്‍ ആളില്ല. ഒരു ദിവസം കൂടെ ഞങ്ങള്‍ നോക്കും. നിങ്ങള്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ക്ക് നിങ്ങളെ ഏതെങ്കിലും ഗവണ്‍മെന്‍റ് ആശുപത്രിയില്‍ കൊണ്ടാക്കുകയല്ലാതെ വേറെ നിവര്‍ത്തിയില്ല.” നേഴ്സ് ഒന്ന് നിര്‍ത്തിയിട്ടു ചോദിച്ചു. “വേണ്ടപ്പെട്ട ആരുടെയെങ്കിലും ഫോണ്‍ നംബര്‍ ഉണ്ടോ നിങ്ങളുടെ കയ്യില്‍? ഞങ്ങള്‍ വിളിച്ചു തരാം.”

“ആരെ വിളിക്കാന്‍? ആരുമില്ല സിസ്റ്റര്‍. നന്ദി.”

“ആദ്യം മനുഷ്യരെപ്പോലെ വര്‍ത്തമാനം പറയാന്‍ പഠിക്കണം, അപ്പോള്‍ എല്ലാവരുമുണ്ടാവും.” തിരികെ നടക്കുമ്പോള്‍ നേഴ്സ് പിറുപിറുത്തു.

അത് കേട്ടപ്പോള്‍ എനിക്കൊരു പുഞ്ചിരിയാണ് വന്നത്. അത്ര മധുരമായി ഞാന്‍ എന്‍റെ ജീവിതത്തില്‍ ആരോടെങ്കിലും സംസാരിച്ചതായി എനിക്ക് ഓര്‍മ്മയില്ല, എന്‍റെ ശബ്ദത്തിന്റെ സഹജമായ പരുപരുക്കമില്ലാതെ, തണുത്ത ഒരു ശബ്ദത്തില്‍....................

അതുകഴിഞ്ഞുണ്ടായ 24 മണിക്കൂറുകള്‍ എന്‍റെ ജീവിതത്തിലെ ഏറ്റവും നീളം കൂടിയ മണിക്കൂറുകളായിരുന്നു. ഓരോ സെക്കന്‍റും ഞാന്‍ അറിഞ്ഞു. എന്നെ തേടി ആരെങ്കിലും വന്നിരുന്നെങ്കിലെന്നോര്‍ത്തു കണ്ണും നട്ട്..

ഞാന്‍ ആലോചിച്ചു, എന്‍റെ ഈ അവസ്ഥയ്ക്ക് ആരാണ് കാരണക്കാരനെന്ന്. റെജിയാണോ? അല്ല. അവന്റെ കടങ്ങള്‍ കൊടുത്തു തീര്‍ക്കാന്‍ അവന്‍ എന്നോട് ആവശ്യപ്പെട്ടിട്ടില്ല. ഗള്‍ഫില്‍ കിടക്കുന്ന, പൈസ അയക്കാത്ത, ഒന്ന് കാണാന്‍ പോലും കൂട്ടാക്കാത്ത ഭര്‍ത്താവിനെ ഉപേക്ഷിച്ചു പ്രായത്തിന്‍റെ ചാപല്യത്തില്‍ മറ്റൊരാളുടെ കൂടെ ഇറങ്ങിപ്പോയ ഭാര്യയെ കുറ്റക്കാരിയെന്ന് വിളിക്കാന്‍ പറ്റുമോ? ഇല്ല. റെജി പറഞ്ഞ കഥകള്‍ വിശ്വസിച്ച ബന്ധുക്കലാണോ കുറ്റക്കാര്‍? അല്ല. കഷ്ടപ്പെട്ട് ജീവിക്കുന്നതിന്നിടയില്‍ തന്‍റെ അശ്രദ്ധ കൊണ്ടാണെങ്കില്‍ പോലും അപകടം പറ്റിയൊരാളോട് നല്ല ശമരിയാക്കാരനെപ്പോലെ  ഇത്രയൊക്കെ കരുണ കാണിച്ച അബൂബക്കറും കുറ്റക്കാരനല്ല.  പൈസ കിട്ടതെയായിട്ടും ഇത്രടം ക്ഷമിച്ച ആശുപത്രിക്കാരെയും ഒന്നും പറയാന്‍ പറ്റില്ല. 

ആരും തന്നെ കുറ്റക്കാരല്ല. 

പക്ഷെ, എത്ര ആലോചിച്ചിട്ടും ഒരു ചോദ്യതിനുമാത്രം എനിക്ക് ഉത്തരം കിട്ടിയില്ല: ഇതെല്ലം അനുഭവിക്കാന്‍ ഞാനെന്തു പിഴച്ചു?


ഇപ്പോള്‍ ഞാന്‍ തിരുവല്ല ഗവണ്മെന്‍റ് ആശുപത്രിയുടെ വാര്‍ഡിനോട് ചേര്‍ന്നുള്ള വരാന്തയിലാണ്. രണ്ടുമണിക്കൂര്‍ മുന്‍പ് ആശുപത്രിക്കാര്‍ ഒരാമ്പുലന്‍സില്‍ എന്നെ ഇവിടെ കൊണ്ടാക്കി. വാര്‍ഡില്‍ തീരെ സ്ഥലമില്ല. വരാന്തയില്‍ എന്നെപ്പോലെ ഇനിയും വേറെ രോഗികളുണ്ട്. ഞങ്ങള്‍ ഇവിടെ കുറേപേരുണ്ട്..

എനിക്ക് വല്ലാതെ മൂത്രമൊഴിക്കാന്‍ മുട്ടുന്നു. കുറെ നേരമായി അതും സഹിച്ചു ഞാന്‍ കിടക്കുകയാണ്. വരാന്തയുടെ ഒരെറ്റത്ത് ഒരു യൂറിന്‍ ബോട്ടില്‍ ഇരിക്കുന്നുണ്ട്. ആരെങ്കിലും അതൊന്നു എടുത്തു തന്നിരുന്നെങ്കില്‍..

എന്‍റെ അരികിലൂടെ ഒരു കുട്ടി പോയി. അവനോട് ബോട്ടില്‍ ഒന്ന് എടുത്തുതരാമോ എന്ന് ഞാന്‍ ചോദിച്ചു. യാതൊരു മടിയും കൂടാതെ, നുര്സുമാരുടെ മുഖത്തുണ്ടായിരുന്ന അറപ്പില്ലാതെ, പഴകി പഴകി മഞ്ഞനിറമായ ആ ബോട്ടിലില്‍ എന്‍റെ മൂത്രവും നിറച്ച്, വാര്‍ഡിനടുത്തുള്ള കക്കൂസില്‍ പോയി ഒഴിച്ച് കളഞ്ഞു.
സഹതാപമോ, വല്ലയ്കയോ ഒന്നുമില്ലായിരുന്നു അവന്‍റെ മുഖത്ത്. ഒരു ചിരി. ഞാനെന്‍റെ ജീവിതത്തില്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും തിളക്കമുള്ള ഒരു പുഞ്ചിരി.. യാതൊരു ബന്ധവുമില്ലാത്ത, എവിടെനിന്നോ വന്ന ഒരു പയ്യന്‍റെ പുഞ്ചിരി.. പ്രസാദമുള്ള ഒരു മന്ദഹാസം..

ഇവിടെ എത്തിയില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ, എന്‍റെ സ്വത്തുക്കളെല്ലാം ഏതെങ്കിലും അനാഥാലയത്തിന് എഴുതിവച്ചിട്ട് ഞാന്‍ ഒരു കുപ്പി വിഷം വാങ്ങുമായിരുന്നു.

ഞാന്‍ ഇവിടെ കിടന്ന് മരിച്ചുപോവില്ല എന്ന് എനിക്ക് ഇപ്പോള്‍ ഉറപ്പാണ്. അടുത്തുവന്ന് എന്താണ് പറ്റിയതെന്ന് ചോദിക്കുന്ന അനേകം മുഖങ്ങളിലുള്ള ഉറപ്പ്.

 ഇനിയൊരുപക്ഷേ..., അല്ല, ഇനിഎന്നെ നിങ്ങള്‍ക്ക് ഇവിടെ കാണാം. മറ്റൊരു പുഞ്ചിരിക്കുന്ന മുഖവുമായി..



Friday, December 21, 2012

കുമദം

കുമദം


   ബീഡി ആഞ്ഞുവലിച്ച് കുമദന്‍ വട്ടത്തില്‍ പുകവിട്ടു. കയ്യിലെ മഷിപ്പേന താഴെ പേപ്പറില്‍ അറ്റങ്ങളില്ലാത്ത വൃത്തങ്ങള്‍ വരച്ചു. അയാളുടെ കൈ കഴച്ചു, മനസ്സും.

   മാസങ്ങളായി അയാള്‍ എഴുതുകയാണ്. തന്‍റെയും തന്‍റെ സഹോദരന്‍ കുന്ദാമന്‍റെയും കഥ. കോല്‍ക്കാരന്‍ വറീതിന്‍റെ മക്കള്‍ എന്നതിലപ്പുറം വളര്‍ന്ന് ഇന്നലെകളില്‍ പുരാവൃത്തങ്ങളുടെ ആനന്തത സൃഷ്ടിച്ച കഥ. ജന്മാന്തരങ്ങളുടെ കഥ. തലമുറകളുടെ കഥ...
                
   പുറത്ത്, തെങ്ങിന്‍മണ്ടയില്‍, പച്ചിലത്തലപ്പുകളില്‍ മഴ പെയ്തു. തൊടിയിലെ പനയുടെ നിറുകയില്‍ മഴമേഘം തൊട്ടു. ചെവി പൊട്ടുമാറ് ആകാശം തലതല്ലിക്കരഞ്ഞു. കുമദന്‍ ഞെട്ടിത്തരിച്ചു.

   കുമദന്‍റെ ഓര്‍മയില്‍ അങ്ങിനെയൊരു ഇടിവെട്ടിയത് വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു. തറവാട്ടിലെ അടുക്കളച്ചായ്പ്പില്‍ മുത്തശ്ശി തേങ്ങ ചിരവുന്നു. ചാണകം മെഴുകിയ തറയിലെ ഓട്ടുപാത്രങ്ങളില്‍ മഴത്തുള്ളികള്‍ താളംപിടിക്കുന്നു. വള്ളിനിക്കറൊക്കെയിട്ട് അതും നോക്കിയിരിക്കുകയാണ് കുമദനും കുന്ദാമനും. കിളിവാതിലിലൂടെ മഴച്ചാറ്റല്‍ ഉള്ളിലേക്ക് കുതിച്ചുകൊണ്ടിക്കുന്നു.. പൊടുന്നനെയായിരുന്നു ഇടി, വെടി പൊട്ടിയപോലെ. ചുവന്ന എന്തോ ഒന്ന്‍ ജനാലയിലൂടെ തെറിച്ചു വന്നു, തീപ്പൊരി ഛിന്നി. കറന്‍റടിച്ചപോലെ തോന്നി കുമദന്. “അമ്മേ” എന്നു വിളിച്ച് അകായിലേക്കോടി, കുമദനും കുന്ദാമനും. പേടിച്ചരണ്ട കുട്ടികളുടെ അടുത്ത് മുത്തശ്ശി വന്നു. കട്ടിലില്‍ കൂടെ കിടത്തി രാമനാമം ചൊല്ലിക്കൊടുത്തു. കുമദന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. കൈകള്‍ കൂപ്പി.

            “രാമരാമരാമ...”

   ചിന്തകളുടെ ചരടുപൊട്ടിയ കുമദന്‍ എഴുന്നേറ്റു, മുറ്റത്ത് മഴത്തുള്ളികള്‍ ചാറുന്നത് നോക്കി നിന്നു. മുറ്റത്ത്‌ വെള്ളം കെട്ടി. മഴത്തുള്ളികള്‍ വൃത്തത്തില്‍ ഓളങ്ങളുണ്ടാക്കി മാഞ്ഞുപോവുന്നു; ആകാശത്ത് നക്ഷത്രങ്ങള്‍ മിന്നുന്ന പോലെ... 

   അയ്യപ്പന്‍ പാറയുടെ മുകളില്‍ കിടന്നാല്‍ ആകാശം മുഴുവന്‍ കാണാം, കാക്കത്തൊള്ളായിരം നക്ഷത്രങ്ങളെയും.
 “ഏട്ടാ, നമുക്ക് അവിടെ പോവാം?”,
ചക്രവാകത്തില്‍ കൈചൂണ്ടി കുന്ദാമന്‍ ചെറുപ്പത്തിലൊരിക്കല്‍ ചോദിച്ചു. വൈകിട്ട് എപ്പൊഴോ പാറയുടെ മുകളില്‍ കയറിപ്പറ്റിയതാണ് ജ്യേഷ്ഠനും അനുജനും. ഇപ്പോഴാകട്ടെ, ആകാശം നിറയെ നക്ഷത്രങ്ങള്‍.....കുന്ദാമന്‍റെ കുഞ്ഞുമനസ്സിന്‍റെ ആഗ്രഹങ്ങള്‍ മനസ്സിലാക്കാന്‍ കുമദന് അന്ന് കഴിഞ്ഞില്ല.

    “എവിടെ?” കുമദന്‍ ചോദിച്ചു.
    “അവിടെ, ആ ആകാശം വന്നു മുട്ടുന്നില്ലേ, അവടെ..”.

കുന്ദാമന്‍ കാണിച്ചുകൊടുത്തു. കുമദന്‍ അന്നോരുപാട് കഷ്ടപ്പെട്ടു, ആകാശം അങ്ങിനെ എവിടെയും വന്നു മുട്ടില്ല എന്നു പറഞ്ഞു മനസ്സിലാക്കാന്‍. അവസാനം, കാണിച്ചുതരാം എന്നുപറഞ്ഞ് വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയാണ് രക്ഷപെട്ടത്. കുന്ദാമന്‍ പിന്നെ രണ്ടുമൂന്നു ദിവസം മിണ്ടുകയുണ്ടായില്ല, കുമദനോട്.


   അന്നുപിന്നെ ഒന്നും എഴുതിയില്ല, കുമദന്‍. നിര്‍ത്താതെ കുറെ ബീഡി വലിച്ചു. രാത്രി മദ്യപിച്ചു. പിന്നെയും ഒരു ബീഡി. ഉറങ്ങി..
   രാത്രിയിലെപ്പോഴോ കുമദന്‍ എഴുന്നേറ്റു. ഉറക്കത്തിന്‍റെ ആലസ്യത്തില്‍ കഥ തുടര്‍ന്നു. ദേവന്മാരുടെ കഥ. സ്വര്‍ഗത്തിന്‍റെ കഥ. അതില്‍ കുമദനും കുന്ദാമനുമായിരുന്നു രണ്ടു ദേവന്മാര്‍. മുക്കിലെ രവിയുടെ ചായക്കട കഥയില്‍  സ്വര്‍ഗലോകത്തിലെ സുരപാനസദസ്സായി, ത്രിക്കണ്ടപുരത്തെ സ്ത്രീകള്‍ മുഴുവന്‍ അപ്സരസ്സുകളും. ദേവന്മാര്‍ നൃത്തം കണ്ടു രസിച്ചു. മതിയാവോളം മദ്യപിച്ചു. മദ്യലഹരിയില്‍ സ്വര്‍ഗത്തിനുമപ്പുറം മറ്റൊരു സ്വര്‍ഗമുണ്ടെന്ന് തോന്നി ദേവന്മാര്‍ക്ക്. സ്വതസിദ്ധമായ അസൂയയില്‍ ആ സ്വര്‍ഗ്ഗവും കീഴ്പ്പെടുത്തണമെന്നായി പിന്നെ. മേഘത്തേരിലേറി പട പുറപ്പെട്ടു. മാസങ്ങളും വര്‍ഷങ്ങളും പിന്നിട്ടു പടയോട്ടം തുടര്‍ന്നു. ഒരിക്കലും കണ്ടെത്താന്‍ കഴിയാത്ത സ്വര്‍ഗത്തേക്കാള്‍ ഇപ്പോഴുള്ള സ്വര്‍ഗം തന്നെയാണ് നല്ലെതെന്നു കുമദനാണ് ഒടുവില്‍ ദേവന്മാരെ ഉപദേശിച്ചത്. പട സ്വര്‍ഗത്തില്‍ തിരിച്ചുവരുമ്പോഴുണ്ട്, അവിടം അസുരന്മാര്‍ കൈക്കലാക്കിയിരുന്നു. അങ്ങിനെ വീണ്ടും ദേവാസുര യുദ്ധമായി. വാളുകള്‍ മുത്തം വച്ചു. അമ്പുകള്‍ തമ്മില്‍ പുണര്‍ന്നു. കുമദനും കുന്ദാമനും ധീരമായി പടവെട്ടി. ഒടുവില്‍ അവര്‍ തളര്‍ന്നു...
    
 കുമദന്‍ ഉറങ്ങി.  


      രാവിലെ ഉണര്‍ന്നപ്പോഴേക്കും പുറത്ത് വെയില്‍ വീണിരുന്നു. ഇന്നലത്തെ മഴയില്‍ പ്രകൃതിക്ക് ഒരുന്മേഷം ലഭിച്ചിരിക്കുന്നു. വെയിലില്‍ ഇലകള്‍ തിളങ്ങി. മുറ്റത്ത്‌ രണ്ടു വണ്ണാത്തിപ്പുള്ളുകള്‍ വാലാട്ടി, ചാടിച്ചാടി നടന്നു. ഇടയ്ക്ക് അവ ഒച്ചയുണ്ടാക്കി, മണ്ണില്‍ എന്തിനെയോ ചികഞ്ഞുകൊണ്ടിരുന്നു. അപ്പുറത്ത് ദേവിയുടെ വീടിന്‍റെ മുറ്റത് പുരാതനമായ ശബ്ദങ്ങളുണ്ടാക്കി ഒരു പഴയ മെറ്റഡോര്‍ ടെമ്പോ വന്നു നിന്നു. എന്താണ് അവിടെ നടക്കുന്നതെന്നറിയാന്‍ കുമദന്‍ രണ്ടുമൂന്നുവട്ടം മുറ്റത്ത്‌ ഉലാത്തി. പിന്നെ പോയി കിടന്നു. മച്ചില്‍ തൂങ്ങുന്ന സീലിംഗ് ഫാന്‍ ശബ്ബ്ദം വച്ച് കറങ്ങി. ഒരു ചുഴിയിലെന്നപോലെ തോന്നി അയാള്‍ക്ക്‌. പതിയെ ആ വൃത്തത്തിന്‍റെ ആഴങ്ങളിലേക്ക് അയാള്‍ ഊളിയിട്ടു, ശാന്തം..

   ചെവിയിലെന്തോ അസ്വസ്ഥത തോന്നിയാണ് കുമദന്‍ ഉണര്‍ന്നത്‌. കണ്ണുതുറക്കുമ്പോള്‍ അണിഞ്ഞൊരുങ്ങി മുന്നില്‍ നില്‍ക്കുകയാണ് ദേവി, ശരിക്കുമൊരു ദേവി തന്നെ.. കയ്യില്‍ ഒരു കോഴിത്തൂവല്‍. അതുകൊണ്ട് അയാളുടെ ചെവിയില്‍ ഇക്കിളിയാക്കുകയാണ് അവള്‍. പൊടുന്നനെ ആ കയ്യില്‍ പിടിച്ച് ദേവിയെ തന്നോടടുപ്പിച്ചു, കുമദന്‍. അവള്‍ കട്ടിലില്‍ അയാളോട് ചേര്‍ന്ന് ഇരുന്നു..

   “ഞങ്ങള്‍ ഇന്ന് പോവുകയാണ്” അയാളുടെ കണ്ണുകളില്‍ മെല്ലെ നോക്കിക്കൊണ്ട് അവള്‍ പറഞ്ഞു.
   “എല്ലാം എടുത്തുവച്ചുവോ?”
   “ഉം”
   “അപ്പൊ എന്നെ കൊണ്ടുപോവുന്നില്ലേ?”

ദേവിയുടെ മുഖം വാടി. അങ്ങിനെയാവുമെന്നു കുമദനും അറിയാമായിരുന്നു. അവളുടെ ഹൃദയം പിടച്ചു. കണ്ണുകളില്‍ നീര്‍ കിനിഞ്ഞു..

   “എന്നെ മറക്കുമോ ?” ഭാരത്തോടെ അവള്‍ ചോദിച്ചു.
   അയാള്‍ക്ക് ചിരിയാണ് വന്നത്. പുഞ്ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു: “ഇല്ല”
   “ഞാന്‍ വരട്ടെ....” അവള്‍ എഴുന്നേറ്റു .

   പോവാനൊരുങ്ങുമ്പോള്‍ കുമദന്‍ ഒരിക്കല്‍ കൂടി അവളുടെ കയ്യില്‍ പിടിച്ച് തന്നോടടുപ്പിച്ചു . അവളുടെ ചുണ്ടുകളില്‍ ചുമ്പിച്ചു. അയാളില്‍നിന്ന് തന്നെത്തന്നെ പറിച്ചെടുത്ത്, തിരിഞ്ഞുപോലും നോക്കാതെ, അവള്‍ ഓടി. ധാരമുറിയാതെ ആ കണ്ണുകള്‍ നീര്‍ വാര്‍ത്തു. ആ അലസ്യത്തില്‍ കട്ടിലില്‍ നിന്ന്‍ എഴുന്നേക്കാന്‍ പിന്നെ മെനക്കെട്ടില്ല, കുമദന്‍.. ടെമ്പോയുടെ ഇരമ്പിക്കുന്ന ശബദം കുമദനെ സ്പര്‍ശിക്കാതെ കടന്നുപോയി.


      ചുണ്ടുകളില്‍ ഒരു തരിപ്പ്തോന്നി കുമദന്. കുന്ദാമന്‍റെ ശരീരം തണുത്ത് മരവിച്ചിരിക്കുന്നു. ആ‌‍ന്ത്യചുമ്പനം കൊടുത്ത് കുന്ദാമനെ പറഞ്ഞയക്കുമ്പോള്‍ വേദനയെക്കാളുപരി ഒരു മരവിപ്പാണയാള്‍ക്ക് ഉണ്ടായത്‌, പിന്നെ എങ്ങിനെയെങ്കിലും ഹൗറാ പാലം കടക്കണമെന്നും. നാട്ടിലേക്കുള്ള ട്രെയിനില്‍ ഇരിക്കുമ്പോള്‍ ജോലി  അന്വേഷിച്ച് മാസങ്ങള്‍ക്കുമുമ്പ് കുന്ദാമനോടോത്ത് കൊല്‍കത്തയില്‍ വന്നതും പിന്നീട് ഭക്ഷണം പോലും ഇല്ലാതെ അലഞ്ഞുനടന്നതും, മണ്‍സൂണ്‍ മഴയില്‍ കുന്ദാമന് കോളറ പിടിച്ച്‌ ചികിത്സ കിട്ടാതെ മരിച്ചതുമെല്ലാം ഒരു സ്വപ്നം പോലെ കണ്‍മുന്നില്‍ തെളിഞ്ഞു. കുമദന്‍ കണ്ണുകളിറുക്കിയടച്ചു.
         
   സന്ധ്യയ്ക്ക് മുറിയിലെ എഴുത്തുമേശയുടെ നടുവിലായി കുമദന്‍ ഒരു മെഴുകുതിരി കത്തിച്ചുവച്ചു. ആ മേശയുടെ അങ്ങേയറ്റത്ത് കസാലയില്‍ ഒരു മാലാഖ വന്നിരുന്നു. മാലാഖയ്ക്ക് ദേവിയുടെ ഛായയായിരുന്നു. അന്ന്‍ കുമദന്‍ ഒരു മാലാഖയുടെ കഥ പറഞ്ഞു. മനുഷ്യനെ സ്നേഹിച്ച മാലാഖയുടെ കഥ. കാമുകന്‍റെയൊപ്പം മാലാഖ നടന്നു. അവന്‍റെ വാക്കുകളിലെ മധു നുകര്‍ന്നു. നെഞ്ചിലെ ചൂടേറ്റു, മനുഷ്യന്‍റെ ചുണ്ടുകള്‍ക്ക് മധുരമാണെന്നറിഞ്ഞു. സ്വര്‍ഗ്ഗത്തെപ്പോലും വിസ്മയിപ്പിക്കുന്ന നീലക്കടലാണ് അവന്‍റെ കണ്ണുകളെന്ന് അവള്‍ പറഞ്ഞു. മനുഷ്യനായി മാറാനായെങ്കിലെന്നവള്‍ കൊതിച്ചു. സ്വര്‍ഗത്തില്‍ നിന്ന്‍ ഒടുവില്‍ ദൈവം വിളിച്ചു. പോവുകയെല്ലന്നു കരഞ്ഞ് അവള്‍ അവനെ കെട്ടിപ്പുണര്‍ന്നു. പൊടുന്നനെ മാലാഖയുടെ ചിറകുകള്‍ കൊഴിഞ്ഞുവീണു..

  തുവല്‍ പോലെ കനം കുറഞ്ഞ മനസുമായി കുമദന്‍ ഉറങ്ങി. ഉറക്കത്തിന്‍റെ ഏതോ യാമത്തില്‍ ദേവി വന്നു, സ്വപ്നമായി. അയാളുടെ നെഞ്ചിലെ രോമങ്ങള്‍ക്കിടയിലൂടെ വിരലോടിച്ചുകൊണ്ട് അവള്‍ വിളിച്ചു-

     “പ്രിയനേ....”
അവളുടെ മുടിയിഴയിലൂടെ അയാള്‍ തലോടി. എന്നിട്ട് കരുണയോടെ മൂളി, “ഉും...”
  “കഥയിലെ മാലാഖ ഞാനാണോ?” താത്പര്യത്തോടെ അവള്‍ ചോദിച്ചു.
അയാള്‍ അവളിലേക്ക് ചാഞ്ഞു.
  “അതെ”
  “ദൈവം വന്നു വിളിച്ചാലും എന്നെ കൊടുക്കില്ലേ ?”
  “ഇല്ല” ഉറപ്പോടെ അയാള്‍ പറഞ്ഞു, “ദൈവം വന്നു വിളിക്കുമ്പോള്‍ എന്നെ പുണര്‍ന്ന്‍ നിന്നാല്‍ മതി !”.

   തീരാത്ത സംശയങ്ങള്‍ കൊണ്ട് ദേവി കുമദനെ ശ്വാസം മുട്ടിച്ചു,

“മാലാഖയെ ദൈവം മനുഷ്യനാക്കി, എന്നെ എന്തയിട്ടായിരികും മാറ്റുക?”
“മൃഗം”.

   കുമദന്‍ ചിരിച്ചു, ദേവിയും. പിന്നീടതൊരു പൊട്ടിച്ചിരിയായി മാറി.
ദേവന്മാരും അപ്സരസ്സുകളും മാലാഖകളും ഇല്ലാത്ത ലോകത്തേക്ക് കുമദന്‍ ഉണര്‍ന്നു. എങ്ങോനിന്നുവന്ന മുല്ലപ്പൂവിന്‍റെയും ചന്ദനത്തിരിയുടെയും ഗന്ധം. കുമദന്‍ ആഞ്ഞു വലിച്ചു. ഒരുനിമിഷം അയാള്‍ അത് ആസ്വദിച്ചു. അടുത്ത നിമിഷം ദുര്‍ഗന്ധമെന്നപോലെ ഉച്ച്വസിച്ചു. അയാള്‍ അസ്വസ്ഥനായി. തലയെ രണ്ടുകൈകൊണ്ടും താങ്ങി കുമദന്‍ ഇരുന്നു.

   ദൂരെയെവിടെയോ ഒരു വിവാഹമണ്ഡപത്തില്‍ ദേവി തലകുനിച്ച്‌ ഇരുന്നു. ഗഡ്ഡിമേളത്തിന്‍റെയും കുരവയുടെയും അകമ്പടിയില്‍ നിലവിളക്കിനെ സാക്ഷിനിര്‍ത്തി ഏതോ ഒരുവന്‍ അവളുടെ കഴുത്തില്‍ താലി ചാര്‍ത്തി. ഒരു തുള്ളി കണ്ണുനീരില്‍ മുക്കി ദേവി കുമദനെന്ന സ്മരണയെ മുക്കിക്കൊന്നു.

   പെരിയാര്‍ ശാന്തമായി ഒഴുകിക്കൊണ്ടിരുന്നു. മൂടിക്കെട്ടിയ ആകാശത്തിനു കീഴെ നെയ്യുണങ്ങിയ പടവില്‍ കുമദന്‍ ഇരുന്നു, അയാളുടെ അരികിലായി പട്ടുകൊണ്ട് വായ്മൂടിക്കെട്ടിയ കുടത്തില്‍ കുന്ദാമന്‍റെ ചിതാഭസ്മവും.  ഇരുന്നു മടുത്തപ്പോള്‍ കുമദന്‍ എഴുന്നേറ്റു. തോള്‍സഞ്ചിയില്‍ കരുതിയ കീറ്റിലയില്‍ ഒരുപിടി അരിയും എള്ളും ഉരുട്ടിവച്ചു. സാവധാനം എഴുന്നേറ്റ് അനുജന്‍റെ ചിതാഭസ്മവുമായി അയാള്‍ പുഴയിലേക്കിറങ്ങി. ഉറച്ച കാലടികളുമായി കുമദന്‍ പുഴയുടെ ആഴങ്ങള്‍ തേടി. അയാളുടെ തലയ്ക്കു മീതെ വട്ടത്തില്‍ ഒരു കുഞ്ഞോളമുണ്ടായി. അവ വലുതായി വലുതായി തീരം തേടി പുറപ്പെട്ടു. അയാളുടെ തലയ്ക്കു മീതെ പുഴ ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ പിന്നെയും ഒഴുകി.


    കുമദന്‍റെ വീട്ടില്‍, അയാള്‍ തീകൊളുത്തിയിട്ടു പോന്ന എഴുത്തുകെട്ടുകളുടെ ഭസ്മത്തിന്‍റെ ഉള്ളിലെവിടെയോ നിന്ന് ഒരു പുകച്ചുരുള്‍ മേല്ലെയുയര്‍ന്നു, കാറ്റില്‍ അത് തെക്കോട്ട് പറന്നു..